ബലൂണുകള്‍

മുഷിപ്പന്‍ ദിനങ്ങളെക്കുറിച്ചുള്ള സംസാരമാണ്
ചുറ്റും നടക്കുന്നത്.

മറ്റൊരു ഗ്രഹത്തില്‍ മേഞ്ഞു നടക്കുന്ന
പശുക്കളെ ഓര്‍ക്കുകയാണ്
പുല്ല് തിന്ന് കഴിയുമ്പോള്‍
അവയെ ആട്ടിത്തെളിച്ച് കൊണ്ടുവരാന്‍
ഒരിടയനെ നോക്കുകയാണ്.

അന്യഗ്രഹങ്ങളില്‍നിന്ന് ഭൂമിയിലേക്കെത്താനുള്ള
ഊടുവഴികള്‍ എനിക്കറിയാം.
നാരങ്ങ മിഠായികള്‍കൊണ്ട് നിര്‍മ്മിച്ച
ഒരു വീടിന്റെ വേലി നൂണ്ടാല്‍
അന്യഗ്രഹ വണ്ടികള്‍ നിര്‍ത്തുന്ന ചാമ്പമരത്തിന്റെ
ചോട്ടിലെത്താം.

കാട്ടില്‍
ചിലയിനം കുതിരകള്‍ക്ക് മാത്രമറിയാവുന്ന വഴികളിലൂടെ
ആ വണ്ടി അന്യഗ്രഹങ്ങളിലെത്തുന്നു,
തിരിച്ചുപോരുന്നു.

വൈകുന്നേരം
കുണ്ടന്മാരെ തപ്പിയിറങ്ങുന്ന കിഴവന്മാരുടെ ലിംഗംപോലെ
ഞാന്‍ ഉണര്‍ന്നിരിക്കുന്നു.
എപ്പോള്‍ വേണമെങ്കിലും ഇറങ്ങിപ്പോകാന്‍
പാകത്തിന് തയ്യാറായിരിക്കുന്നു.
വെള്ളേം വെള്ളയുമിട്ടാല്‍ നാട്ടുകാരെ പറ്റിക്കാമെന്ന്
പറഞ്ഞതെന്തിനാണ്.

തപ്പിയും തലോടിയും
കുണ്ടനെ ഒരുക്കിയെടുക്കുകയാണ്.
മീശയും
നെഞ്ചിലെ രോമങ്ങളും
ഒതുങ്ങിയ വയറും
എനിഗ്മയിലെ വരികള്‍ മൂളുകയാണ്.

ആസക്തിയുടെ പ്രമാണങ്ങള്‍ പഠിക്കാനെളുപ്പമാണ്:-
തുടയിടുക്കില്‍നിന്ന് മുഖമുയര്‍ത്തുമ്പോള്‍
കുണ്ടന്റെ മുഖം ചുളുങ്ങിയിരിക്കുന്നു.
ഇടയ്ക്കെങ്കിലും ഒന്ന് കുളിക്കാന്‍ പറഞ്ഞ്
ചിറി തുടയ്ക്കുന്നു.

മുഷിപ്പന്‍ ദിനങ്ങള്‍
വയലിലേക്ക് നിറയെ കൊയ്ത്തുകാരുമായി പോകുന്ന
ട്രാക്ടറിനെ ഓര്‍മ്മിപ്പിക്കുന്നു.

ഓര്‍മ്മകള്‍ക്ക് മുകളില്‍
ഓര്‍മ്മകള്‍ അടുക്കിവെച്ച് നമ്മള്‍ ചീര്‍ത്ത് വീര്‍ത്തിരിക്കുന്നു.
എണ്ണപ്പാട നിറഞ്ഞ തടാകംപോലെ
ആയിരിക്കുന്നു.
പ്രാണവായു കിട്ടാതെ ചത്തടിയുന്ന മീനുകളുടെ ഗന്ധമാണ്
നമ്മുടെ ജീവിതങ്ങള്‍ക്ക്. 

ഒരിക്കലും മുറിച്ച് കടക്കാനാവാത്ത
ചില നദികളുണ്ട് ഓര്‍മ്മകളില്‍
ഒഴുക്ക് നിലച്ചുപോയ അവയുടെ തണുപ്പിലാണ്
നമ്മള്‍ ജീവിക്കുന്നത്.

ഈ മഴ പഠിപ്പിക്കുന്നത്
എനിക്ക് നൃത്തം ചെയ്യാന്‍ അറിയില്ല
എന്ന് മാത്രമാണ്.
എന്നാലും എത്ര തുറന്നുവെച്ചാലും അടഞ്ഞുപോകുന്ന
ജനലിനെ ഞാന്‍ പ്രണയിക്കുന്നു.
അതിലൂടെ വരുന്ന കാറ്റിന്റെ നിരാശാഭരിതമായ സംഗീതത്തിലേക്ക്
ഞാനെന്നെ വീണ്ടും വീണ്ടും വലിച്ചെറിയുന്നു.

ഭോഗം തുടങ്ങുമ്പോള്‍ പൊടുന്നനെ ശൂന്യമാകുന്ന
അരക്കെട്ടാണ് നമ്മളെ ഇത്രകാലം ബന്ധിപ്പിച്ച് നിര്‍ത്തിയത്.

(ഇനിയും
യാത്ര പുറപ്പെടാത്ത
ഒരു തീവണ്ടി
തൊണ്ടയില്‍ കുരുങ്ങിപ്പോയ
ഒരു കരച്ചില്‍

വളരെ പതിഞ്ഞ ശബ്ദങ്ങളില്‍ മാത്രം ഉമ്മ വെയ്ക്കുന്നവര്‍
ഒരു നഗരത്തില്‍നിന്ന് മറ്റൊരു നഗരത്തിലേക്ക്
നിശ്വാസങ്ങളെ കടത്തികൊണ്ടുപോകുന്നവര്‍
ചുണ്ണാമ്പും പുകയിലയും മാത്രമുള്ള കടത്തിണ്ണകളില്‍
ആരെയോ കാത്തിരിക്കുന്നവര്‍)

പ്രണയം കൈമാറിയ ബലൂണുകള്‍ വീര്‍ത്ത് പൊട്ടുന്നത് കേട്ട്
ഉറക്കത്തില്‍ ഞെട്ടുന്നുണ്ട് നമ്മുടെതന്നെ ഓര്‍മ്മകള്‍

പ്രണയം അവശേഷിപ്പിക്കുന്നത്
വിയര്‍പ്പില്‍ മുങ്ങിയ ഏതാനം തലയിണകള്‍ മാത്രമാണ്
എന്നാലും അതിന്റെ ആരവങ്ങള്‍
അടങ്ങുന്നില്ല.
വിഭവസമൃദ്ധമായ ഊണിനിടയില്‍
തൊണ്ടയില്‍ തടഞ്ഞ മുള്ളുപോലെ
നീയെന്നെ വലിച്ചെറിയുന്നു.

(വിവാഹത്തിനുശേഷമുള്ള
എല്ലാ ബന്ധങ്ങളും വിവാഹേതിര ബന്ധങ്ങളായി മാത്രം
ചുരുങ്ങിപ്പോകുന്നു.)

യുദ്ധത്തില്‍ തോറ്റോടിയ മുടന്തന്‍ കുതിരകളുടെ പേരിലാണ്
നിന്റെ ഗ്രാമം ഇന്ന് അറിയപ്പെടുന്നത്.
ആ ചുവപ്പന്‍ കുതിരകള്‍
നാണക്കേടിന്റെ പര്യായമായി നാട്ടില്‍ അലഞ്ഞുതിരിയുന്നുണ്ട്.
മുടന്തന്‍ കുതിരകളുടെ നോട്ടക്കാരെന്നാണ്
നീയും നിന്റെ പിതാവും ഇപ്പോള്‍ അറിയപ്പെടുന്നത്.


പുരോഹിതന്റെ മുഷിപ്പന്‍ ഉപദേശ പ്രസംഗം കേട്ടിരുന്ന
ജനക്കൂട്ടം രഹസ്യമായി കൈമാറിയിരുന്നത്
കോട്ടവായ്കളായിരുന്നു.

ഉപ്പുകാറ്റിന്റെ ഗന്ധമുള്ള നിന്റെ മുലക്കണ്ണുകളില്‍
ചുംബിക്കുകയാണ്.
വില കുറഞ്ഞ തമാശകള്‍ പറയുന്ന
ദ്രവിച്ച വള്ളങ്ങളും
ചാകര വരുമ്പോള്‍ മാത്രം വഴിവാണിഭത്തിന് വരുന്ന
സ്ത്രീകളും അത് നോക്കി നില്‍ക്കുകയാണ്.
അവരും പരസ്പരം ചുംബിക്കുകയും
കാമുകന്മാരെ ഓര്‍ക്കുകയും ചെയ്യുന്നുണ്ട്.

പാര്‍ക്കിലെ ബഞ്ചിന് ചായം തേക്കുന്നത്
കമിതാക്കളുടെ ഉമിനീരും വിയര്‍പ്പുമാണ്.  

(പ്രണയം ഒരു മതമാണെങ്കില്‍
ഞാനതിന്റെ പോപ്പാണ്
അള്‍ത്താരയില്‍ ഞാനൊരു പുലിയാണ്
പള്ളിമണി മുഴങ്ങുമ്പോള്‍
ഞെട്ടിയുണരുന്നത് കുട്ടിക്കാലത്തെ
പേടികൊണ്ടാണ്.   

കാലിന്മേല്‍ കാലും കയറ്റിവെച്ച്
കുര്‍ബാന ചൊല്ലുകയാണ്.
രാത്രികാലങ്ങളില്‍ മാത്രം
അപ്പവും വീഞ്ഞും വാഴ്ത്തി വിതരണം ചെയ്യുകയാണ്.
എന്റെ പെണ്‍കുട്ടികള്‍
നില്‍ക്കുന്ന വരിയില്‍നിന്ന് മാലാഖമാര്‍പ്പോലും
പുറത്താക്കപ്പെടുന്നുണ്ട്.

അഴിഞ്ഞാട്ടക്കാര്‍ക്ക് മാത്രം
പ്രവേശനമുള്ള പള്ളിയില്‍
ഒരുവളെ അള്‍ത്താരയില്‍ നിര്‍ത്തി ഭോഗിക്കാന്‍
തയ്യാറെടുക്കുകയാണ് ഞാന്‍.

സ്ളീവ്ലെസിട്ട കന്യാമറിയവും
റെയ്മണ്ടില്‍ കുളിച്ച് നില്‍ക്കുന്ന ക്രിസ്തുവും
എന്തിനും തയ്യാറായി നില്‍ക്കുന്നുണ്ട്.
ചൂണ്ടുവിരലിന്റെ ദിശയൊന്ന് മാറിയാല്‍
അരയിലൊളിപ്പിച്ച ചാട്ടയെടുക്കാന്‍
എന്റെ ഗുണ്ടയ്ക്ക് ഒരു പേടിയുമില്ല.
പാതിരിമാരെയും കന്യാസ്ത്രീകളെയും അവന്‍ പള്ളിയില്‍നിന്ന്
അടിച്ച് പുറത്താക്കും.

വേണ്ടാതീനങ്ങളുടെയും പ്രലോഭനങ്ങളുടെയും
ഒരു ദേശമാണ് എന്റെ സ്വപ്നം.
ആദം ഹവ്വ എന്നീ ദ്വീപുകള്‍ക്കിടയില്‍
എന്റെ കൊമ്പന്‍ സ്രാവുകള്‍ ദിക്കുതെറ്റിയലയുന്നത്
ആരുമറിയുന്നില്ല.

പരാജയപ്പെട്ടവര്‍ ഉപേക്ഷിച്ചുപോയ
ചെരുപ്പുകള്‍കൊണ്ട് പള്ളിമേട നിറഞ്ഞിരിക്കുന്നു.
എനിക്ക് വഴങ്ങിത്തരാത്ത ഒരാളേയും കുമ്പസാരക്കൂടിന്
മുമ്പില്‍ ഞാന്‍ നിര്‍ത്തുന്നില്ല. 

വീഞ്ഞും മുദ്രാവാക്യങ്ങളുമായി
പള്ളിമൈതാനം നിറയുന്ന കള്ളന്മാരെ മട്ടുപ്പാവില്‍നിന്ന്
ആശീര്‍വദിക്കുന്നതില്‍ ഞാന്‍ ആഹ്ളാദിക്കുന്നുണ്ട്.
തിരഞ്ഞെടുത്ത ചിലരെ മാത്രമാണ്
രഹസ്യമുറിയില്‍വെച്ച് ആലിംഗനം ചെയ്യുന്നത്.)


വളവിനപ്പുറം മറ്റൊരു വളവാണ്

തീ പിടിച്ചവന് എന്താണ് പറയാനുള്ളത്
ഉറഞ്ഞുപോയ ഒരു കെട്ട് വെള്ളവുമായി ഒരാള്‍
തന്നെ കാണാന്‍ വരുന്നുമെന്നോ?
ഹിമയുഗത്തിലെ കഥകള്‍ നിറഞ്ഞ
ഒരു ഹസ്തദാനംകൊണ്ട് അയാള്‍ നിന്നെ അനശ്വരനാക്കുമെന്നോ? 

ഒന്നര വയസുള്ള മകനേയുംകൊണ്ട് 
ഭ്രമണപഥത്തില്‍ നടക്കാനിറങ്ങുകയാണ്.
പുറത്താക്കപ്പെട്ട ഉപഗ്രഹങ്ങള്‍ക്കും
ഉല്‍ക്കകള്‍ക്കുമിടയില്‍
അവന്‍ തുമ്പികളെ പിടിച്ച് കളിക്കുന്നു. 

No comments:

Post a Comment